കവിതകൾ





അറിയില്ലയോ? നിളാദേവിയാണെന്നെ
മറന്നുവോ സഹ്യന്റെ പുത്രിയെ നിങ്ങൾ!
ദക്ഷിണ ഗംഗയായ് പുകൾപ്പെറ്റു നാടിൻ
രക്ഷയ്ക്കു ജീവജലം തന്ന ധന്യ ഞാൻ.

ഹരിതാഭമാക്കി സമൃദ്ധിയാൽ ഞാനീ
ധരിത്രിയെപ്പാലൂട്ടി സമ്പുഷ്ടയാക്കി.
ചിന്തിച്ചുനോക്കുവിൻ നിങ്ങളിലെൻ ജീവ
സ്പന്ദനമല്ലേ തുടിപ്പു ചൈതന്യമായ്!

നാടിൻ കുളിരും, കുടിനീരുമായ്, ജീവ
നാഡിയായ്, സംസ്കൃതിക്കീറ്റില്ലമായിവൾ;
തുഞ്ചന്റെ തത്തയെക്കൊണ്ടു പാടിച്ചു തേ-
നഞ്ചും മലയാള ശീലുകൾ ഞാൻ മുദാ.

കരളിൽ മുറിപ്പാടിൻ നൊമ്പരമേറ്റി-
ന്നിരുതീരം തൊട്ടൊഴുക്കില്ലെനിക്കിപ്പോൾ.
മണലൂറ്റകാർക്കും, ജലചൂഷകർക്കും
പണയപ്പെടുത്തിയോ നിഷ്ഠൂരമെന്നെ.

ഗത്യന്തരമില്ലെൻ വിരിമാറു കീറി
മധ്യത്തു ചാലിട്ടു പാതതീർത്തെൻ ഗതി
മുട്ടിച്ചു വറ്റിച്ചു തണ്ണീരിലിറ്റിച്ചു
മട്ടിയോളം വിഷമാലിന്യമൊക്കെയും.

സോദരിമാരുണ്ടനേകരെന്നെപ്പോലെ
നീർ തന്നു മണ്ണിനെപ്പോറ്റും തടിനികൾ
നെറികേടു ശീലിച്ച നിങ്ങൾക്കിനിയും
അറിയില്ല നന്ദികാട്ടാനവരോടും.

കരുതിയില്ലിത്രയും ക്രൂരതയെന്നോ-
ടരുതേയെന്നോതാനുമില്ലേ കരുത്തർ?
കുരുതിയെനിക്കും വിധിച്ചവരോർത്തോ
മരണത്തിൻ ശംഖൊലി മലനാട്ടിനും?

സരസ്വതിക്കുണ്ടായ ദുർഗതി പോലെ
ധരയിലൊരോർമ്മയായ് തീർന്നിടാം ഞാനും
നദികൾ നാടിന്റെ സമ്പത്തെന്ന പാഠം
പതിതരേ വൈകാതെ നിങ്ങൾ പഠിക്കും.



പാച്ചല്ലൂർ വിജയൻ