മംഗല ദുരൂഹം


ഈ മരം നിങ്ങള്‍ മുറിക്കല്ലെ കൂട്ടരെ
ഓര്‍മ്മതൻ ചെപ്പാണീപ്പുത്തിലഞ്ഞി.
പൊന്നുപോല്‍ കാത്തുപോരുന്നു ഞാനീ മരം
എന്നും എനിക്കൊപ്പമുണ്ടാകുവാന്‍

വെട്ടിവീഴ്ത്ത‌ി ദുരൂഹങ്ങളെത്ര! മുറി-
പ്പെട്ടെന്‍ മനസ്സും തപിക്കയായി.
ഇളനീര്‍ തരാനിനി കേരങ്ങളില്ല
കളിയൂഞ്ഞാല്‍ കെട്ടുവാന്‍ പ്ലാവില്ല
;

ഇളനീര്‍ പകര്‍ന്നേകും കേരങ്ങളില്ല,
കളിയൂഞ്ഞാല്‍ കെട്ടിയ പ്ലാവില്ല;
എരികും, പേരാലും, നീര്‍മരുതും, പ്ലാശും,
കരിവേപ്പും, നെല്ലിയുമെങ്ങോ പോയ‌്!

വാവമോന്‍ വെച്ചുപിടിപ്പിച്ച കൊന്നയും
ഞാവല്‍മരവും മുറിച്ചു നിങ്ങള്‍;
ഉണ്ണിമോന്‍ നട്ടുവളര്‍ത്തിയ തേന്മാവും,
കുന്നിമരവും മുറിച്ചു നിങ്ങൾ.

ഉറ്റചങ്ങാതിയെപ്പോലെൻ ശിവമല്ലി
മുറ്റത്തു നിൽപ്പൂ കുളിർ പകർന്ന് ;
സൗഹൃദത്തിന്റെ നറുമണം തൂകിക്കൊ-
ണ്ടെൻ ഹൃദയത്തെക്കവർന്ന വൃക്ഷം.

തങ്കമാണീമരം നട്ടതീമുറ്റത്ത്
മംഗല്യത്തിന്റെ
സ്മരണ‌യ‌‌്ക്കായി;
കൃത്യമായ‌് നല്ല പരിചരണം നല്‍കി
പ്രത്യേകമായൊരു വാത്സല്യത്താല്‍.

ഈ മരച്ചോട്ടിൽ കളിച്ചു വളർന്നതെൻ
ഓമനപൈതങ്ങളാനന്ദത്താൽ
.
ഉണ്ടൊരു സാന്ത്വനമിന്നിതിന്‍ സാമീപ്യം
കൊണ്ടെനിക്കീ മന്ദിരത്തിലിന്ന്.

നട്ടു വളര്‍ത്തി ഞാന്‍ പോറ്റുന്നൊരീ മരം
വെട്ടുന്നതെങ്ങനെ കണ്ടുനില്‍ക്കും
രക്ഷിക്കണം വൃക്ഷമൊന്നേ എനിക്കിതു
ഭിക്ഷയായ‌് തന്നു കനിഞ്ഞീടണം

ക്രുദ്ധരായ‌് റോഡുവെട്ടുന്നവര്‍ പുച്ഛിച്ചു
വൃദ്ധന്റെ വാക്കുകള്‍ വ്യർത്ഥമാക്കി
വല്ലാതപഹസിച്ചൂ ബലാത്കാരേണ
പൊല്ലാപ്പുകാര്‍  മരം വെട്ടുമെന്നായ‌്

സമ്മതിക്കില്ലെന്നാക്രോശിച്ചു വൃദ്ധനും
പിന്മാറിയില്ല സധൈര്യമോതി
:
എന്നെ വകവരുത്തേണമാദ്യം നിങ്ങൾ
പിന്നെയാവാം മരം വെട്ടുന്നത്.


വൃദ്ധന്റെ വീര്യവും ദാർഢ്യവും കണ്ടവർ
ബദ്ധമൗനം സ്തബ്ദരായി നിന്നു !
കെട്ടിപ്പിടിച്ചു വൃക്ഷത്തെ വേഗം വൃദ്ധന്‍
പൊട്ടിക്കരഞ്ഞു വിഷണ്ണനായി.

ഏതോ സ്വകാര്യ ദുഃഖാഗ്നീലെരിഞ്ഞയാൾ
ആതംഗമേറ്റു തളർന്നിരുന്നു.
മണ്ണുമായ‌് മര്‍ത്യനെ കൂട്ടിയിണക്കുന്ന
കണ്ണിയാണെന്നോര്‍ക്കണം ദ്രുമങ്ങള്‍.

പാഞ്ഞെത്തിയെങ്ങു നിന്നോ കുളിർതെന്നലൊ-
ന്നാഞ്ഞടിച്ചപ്പോള്‍ എരണി തന്റെ
കൊമ്പുകൾ താഴ്ത്തി തലോടുവാനെന്ന പോൽ
കുമ്പിട്ടു വൃദ്ധനെയാശ്ലേഷിച്ചു.

വന്നവരെല്ലാരുമോരോ വഴിക്കുപോയ‌്
ഒന്നും പറയാതഹസ്സും പോയി
പിറ്റേ പ്രഭാതത്തിലാവാർത്ത കേട്ടവർ
ഞെട്ടിപ്പോയ‌്  "വൃദ്ധൻ മരിച്ചു പോയി".

സദ്ഗതിപ്രാപിച്ച വൃദ്ധനെക്കാണുവാൻ
ഗദ്ഗതകണ‌‌‌്ഠരായെത്തി നാട്ടാർ.
വെട്ടിവീഴ്ത്തീ ശിവമല്ലിയെ വൃദ്ധന്റെ
പട്ടടയ‌്ക്കായ‌് ബലിയർപ്പിക്കുവാൻ.


സ്നേഹിച്ചവന്റെ ചിതക്കു താൻ കാഷ്ടമായ‌്
ദേഹത്തെ നൽകി മരം ധന്യയായ‌്.
രണ്ടായിരുന്ന ഗാത്രങ്ങളുപേക്ഷിച്ചു
വിണ്ടലത്തേയ‌‌‌്ക്കവരൊന്നിച്ചു പോയ‌് .